തൃശൂർ: യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പാലക്കാട് കണ്ണപാറ പരുവശ്ശേരി സ്വദേശിയായ സന്തോഷ് ( 45) ആണ് കയ്പമംഗലം പൊലീസിന്‍റെ പിടിയിലായത്.
പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്താണ് സംഭവം. വീടുകളില്‍ ഡയറക്‌ട് മാർക്കറ്റിംഗ് നടത്തുന്ന സെയില്‍സ് ഗേളിനെയാണ് ഓട്ടോയില്‍ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ചത്.
ചെന്ത്രാപ്പിന്നിയില്‍ താമസിക്കുന്ന തിരൂർ സ്വദേശിയായ യുവതിയാണ് അക്രമത്തിനിരയായത്. ബലമായി ഓട്ടോയില്‍ കയറ്റിയ യുവതിയെ ഏറെ ദൂരം കൊണ്ടു പോയ ശേഷം, യുവതി ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കയ്പമംഗലം പൊലീസ് ആണ് അന്വേഷണത്തിനൊടുവില്‍ സന്തോഷിനെ പിടികൂടിയത്.
വീടുകളില്‍ കയറിയിറങ്ങി ഡയറക്‌ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറില്‍ വെച്ചാണ് സന്തോഷ് ഓട്ടോറിക്ഷയില്‍ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്.
പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ അപകടം മനസ്സിലാക്കിയ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി കയ്പമംഗലം പൊലീസില്‍ പരാതിപ്പെട്ടു. യുവതിയുടെ മൊഴിയില്‍ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയില്‍ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നും, ഓട്ടോയ്ക്ക് ആദർശ് എന്ന് പേരുള്ളതായും പൊലീസ് മനസിലാക്കി.
തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും കേന്ദികരിച്ചും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതില്‍ പാലക്കാട് രജിസ്ട്രേഷനില്‍ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയില്‍ ജംഗ്ഷനുകള്‍ തോറും ഫിനോയിലുമായി വില്‍പ്പന നടത്തി വരുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയ തുടർന്ന് തൃശ്ശൂർ റൂറല്‍ ജില്ലയിലെ പ്രധാന ജംഗ്ഷനുകളില്‍ പൊലീസ് അന്വേഷണം നടത്തി.
ഓട്ടോയെ കണ്ടെത്തുന്നതിനായി തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് 'ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പില്‍ വെച്ച് പിടികൂടിയത്.
ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുവതി തിരിച്ചറിഞ്ഞു. സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL-9-P-4899 നമ്പർ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്‍റെ നേതത്വത്തില്‍ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ ലിജു ഇയ്യാനി, എഎസ്‌ഐ നിഷി, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് പ്രതിയെ പിടി കൂടിയത്.