Zygo-Ad

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയോടുള്ള ക്രൂരത: വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്


തിരുവനന്തപുരം: രണ്ടര വയസ്സുകാരി ശിശു ക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുമെന്നും നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശു ക്ഷേമ സമിതിയിലെ നിയമന നടപടികള്‍ കര്‍ശനമാക്കും. നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ജീവനക്കാരുടെ പെര്‍ഫോമന്‍സും കുഞ്ഞുങ്ങളോടുള്ള പെരുമാറ്റവും വിലയിരുത്തുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന എല്ലാ ആയമാര്‍ക്കും കൗണ്‍സിലിങ് നല്‍കാനാണ് ശിശു ക്ഷേമ സമിതിയുടെ തീരുമാനം.

ഇവരുടെ മാനസിക ആരോഗ്യം ഉറപ്പു വരുത്താന്‍ ഇടവേളകളില്‍ കൗണ്‍സിലിങ്ങും പരിശീലനവും നല്‍കാനാണ് ആലോചന. പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അവരുടെ കുടുംബ പശ്ചാത്തലവും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. അതേ സമയം സംഭവത്തില്‍ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിശു ക്ഷേമ സമിതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.ഇവര്‍ക്ക് വേണ്ടി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. 

അതേ സമയം സംഭവത്തില്‍ ബാലവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷിച്ചു മറുപടി നല്‍കണമെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും, ശിശു സംരക്ഷണ സമിതിക്കും നല്‍കിയ നിര്‍ദേശം.

വളരെ പുതിയ വളരെ പഴയ