Zygo-Ad

ശുചിമുറിയില്‍ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പിച്ചു:, അധ്യാപികയ്ക്കെതിരെ കേസ്

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. 

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച ആയമാർ അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് നാലു വയസുകാരിയായ കുഞ്ഞിന് വീണ്ടും ദുരനുഭവം ഉണ്ടായിരിക്കുന്നത്.

അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

പിതാവ് കുഞ്ഞിനെ സ്‌കൂളില്‍ നിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനു ശേഷം മുത്തശി കുളിക്കാൻ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാൻ വിസമ്മതിച്ചു കരഞ്ഞു. തുടർന്ന് ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. 

സംഭവത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അധ്യാപിക ഉപദ്രവിച്ചെന്ന് എല്‍കെജിയില്‍ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്.

തുടർന്ന് മുത്തശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്തു നുള്ളി മുറിവേല്‍പിച്ച പാട് കാണുകയായിരുന്നു. ജോലിക്കു പോയിരുന്ന അമ്മയെ വിളിച്ച്‌ രാവിലെ കുളിപ്പിച്ചപ്പോള്‍ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്നു തിരക്കി. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. ‌

സ്കൂളിലെ സിസിടിവി പരിശോധനയിൽ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിട്ടു ചികിത്സ നല്‍കി. ഇന്നു രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

ഫോർട്ട് പൊലീസ് അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. മറ്റു തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു.

വളരെ പുതിയ വളരെ പഴയ