തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്റെ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിന് ഇടയില്‍ ചില തെളിവുകളുമായി പ്രോസിക്യൂഷൻ എത്തിയിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ ആണ് പ്രോസിക്യൂഷൻ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.
വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ വെബ് സെര്‍ച്ച് നടത്തിയെന്നാണ് സുപ്രധാനമായ തെളിവ്.
"പാരാക്വാറ്റ്" എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തന രീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്സെര്‍ച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇത് കൂടാതെ ഷാരോണിനെ ആസൂത്രിതമായി ഒഴിവാക്കാന്‍ ഗ്രീഷമ ശ്രമം നടത്തിയെന്ന വാദത്തിനുള്ള തെളിവുകളും പ്രോസിക്യൂഷന്‍ ഹാജറാക്കി. സൈനികോദ്യോഗസ്ഥനുമായി വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. ഗ്രീഷ്മയെ ഇതേ ഹോട്ടല്‍ മാനേജര്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നാളെ വിചാരണ തുടരും.
ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 131 സാക്ഷികളെയാണ് കോടതി തെളിവ് വിചാരണ ചെയ്യുന്നത്.
2022 ഒക്ടോബര്‍ 13-നും 14-നും ഗ്രീഷ്മ, രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു. ആശുപത്രിയിലായ ഷാരോണ്‍ 25-ന് മരിച്ചു എന്നാണ് കുറ്റപത്രം. പാറശ്ശാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളാണുള്ളത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീറിനു മുന്നിലാണ് തെളിവ് വിചാരണ നടക്കുന്നത്. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണ അവിടെ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വൈകിയാണ് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്.
കുറ്റപത്ര പ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചു വെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും നേരത്തെ ജാമ്യം നേടിയിരുന്നു. ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
