Zygo-Ad

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. പി സരിൻ; സ്വതന്ത്രനായി മത്സരിക്കും.


കേരളം: പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉടൻ തന്നെ ജില്ലാ കമ്മിറ്റിക്ക് പേര് റിപ്പോർട്ട് ചെയ്യുമെന്നും ഇന്ന് വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, സിപിഐഎം പാർട്ടി ചിഹ്നത്തിൽ അല്ല, മറിച്ച് എൽഡിഎഫ് സ്വതന്ത്രനായി തന്നെയാണ് ഡോ. പി സരിൻ മത്സരിക്കുക. പൊതുവോട്ടുകൾ കൂടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് വ്യക്തമാകുന്നു.

ഇതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത് ശ്രദ്ധേയമാണ്. അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവന സരിന്റെ രാഷ്ട്രീയ നിലപാടിലെ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്.

കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനെതിരെ സരിൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും സരിൻ കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

വളരെ പുതിയ വളരെ പഴയ