വയനാട്: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആദ്യം വെള്ളാർമല സ്കൂളിലെത്തി. സ്കൂൾ റോഡിന്റെ അടുത്തെത്തിയ അദ്ദേഹം ദുരിതബാധിതരായ കുട്ടികളെക്കുറിച്ചും അനാഥരായവരുടെ വിവരങ്ങളും തിരക്കി.
കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും മോദി വിശദമായി അന്വേഷിച്ചു. എത്രപേർക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനായി എന്നും എത്രപേർ ദുരന്തത്തിന്റെ ഭാഗമായി എന്നും അദ്ദേഹം അന്വേഷിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു.ദുരിതമേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും അദ്ദേഹം കണ്ടു. എഡിജിപി എം.ആർ. അജിത്കുമാർ ആണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചത്.ബെയിലി പാലം സന്ദർശിച്ച മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ബെയിലി പാലത്തിലൂടെ നടന്നുകണ്ട് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചു. രക്ഷാപ്രവർത്തകരോടും മോദി സംവദിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പും സന്ദർശിച്ചു.
