തലശ്ശേരി- അഞ്ചരക്കണ്ടി റോഡിൽ ഓടക്കടവ് പാലത്തിന് സമീപം കക്കൂസ് മാലിന്യങ്ങൾ തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു വെച്ചു.
ഞായറാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു തലശ്ശേരി- അഞ്ചരക്കണ്ടി റോഡിൽ നിന്നും നൂറ് മീറ്ററോളം മാറി ഓടക്കടവ്-മക്രേരി റോഡിൽ ഓടക്കടവ് പാലത്തിന് സമീപം റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലിൽ കക്കൂസ് മാലിന്യങ്ങൾ തള്ളാൻ എത്തിയ ലോറി നാട്ടുകാർ പിടികൂടിയത്.
ഈ പ്രദേശത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. തുടർന്നാണ് നാട്ടുകാർ ഉറക്കമൊഴിച്ചു സ്ഥിരമായി കാവൽ നിൽക്കാൻ തുടങ്ങിയത്.
KL-17 X 9210 നമ്പർ ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളാൻ എത്തിയത്. രണ്ട് ഇന്നോവ കാറിൽ എത്തിയവർ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പു വരുത്തി വിവരം കൊടുത്തതിന് ശേഷമാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കർ ലോറി എത്തിയത്.
പ്രത്യകം തയ്യാറാക്കിയ പൈപ്പ് ഉപയോഗിച്ച് റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുമ്പോൾ കാവൽ നിൽക്കുകയായിരുന്ന നാട്ടുകാർ ഓടിയെ ത്തുകയായിരുന്നു.
നാട്ടുകരെ കണ്ടപ്പോഴേക്കും ലോറി ഡ്രൈവറും കൂടെ ഉണ്ടായിരുന്നയാളും ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘവും രക്ഷപ്പെട്ടു.
ലോറി മട്ടന്നൂർ സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലിസ് അറിയിച്ചു.
ഡ്രൈവർ തളിപ്പറമ്പ് സ്വദേശി ജോൺസൺ എന്നയാളാണ്. ഇന്നോവ കാറിന്റെ ഡ്രൈവർ അഞ്ചരക്കണ്ടിയിലെ ഷംനാസ് ആണെന്നും വിവരം ലഭിച്ചു.
വിവരമറിഞ്ഞു പോലീസും വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി കെ സുനീഷ് ഉൾപ്പെടെയുള്ളവരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
#tag:
കൂത്തുപറമ്പ്