കോട്ടയം:ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാർഥികൾക്ക് മത്സരം കാണാൻ സൗകര്യമൊരുക്കുന്നതിനായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം സർക്കാരിനോട് ആവശ്യപ്പെട്ടു. കായികവിനോദങ്ങളോടുള്ള കുട്ടികളുടെ താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ നീക്കത്തിന് സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾക്ക് പിറ്റേദിവസം ഉണ്ടാകാനിടയുള്ള ഉറക്കക്കുറവും ക്ഷീണവും ഒഴിവാക്കാൻ അവധി സഹായിക്കും. ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് കുട്ടികളെ തിരിച്ചുവിടാൻ കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും, ലോകകപ്പ് ഫുട്ബോൾ പോലുള്ള ആഗോള കായികമേളകൾ അതിനുള്ള മികച്ച അവസരമാണെന്നും ദിയ ബിനു അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനത്തിന് പുറമെ സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു.
