തിരുവനന്തപുരം: റാപിഡോ, യൂബര്‍ എന്നിവയില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സര്‍വീസിനായി ഇറക്കിയ ഇരുചക്ര വാഹനങ്ങള്‍ ടാക്സി ബൈക്കിലോട്ട് മാറ്റണം.
ഇതിനായി ഇനി അധിക സമയം അനുവദിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കമ്പനികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്സിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
കുറഞ്ഞ നിരക്കില്‍ വേഗത്തില്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സേവനമായിട്ടാണ് റാപിഡോ, യൂബര്‍ എന്നീ കമ്പനികള്‍ ബൈക്ക് ടാക്സികള്‍ രംഗത്തിറക്കിയത്.
ചുരുങ്ങിയ സമയം കൊണ്ട് യാത്രക്കാര്‍ക്കിടയില്‍ ഇത് ഹിറ്റായി. കേരളത്തില്‍ ബൈക്ക് ടാക്സി സേവനം ആരംഭിച്ചതിനെതിരെ ഓട്ടോ, ടാക്സി തൊഴിലാളി യൂണിയനുകള്‍ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
സ്വകാര്യ വാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ ആരോപണം. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് റാപിഡോ, യൂബര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. സ്വകാര്യ ബൈക്കുകള്‍ സര്‍വീസിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കി.
ഈ ബൈക്കുകളെല്ലാം ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് ഉടനടി മാറ്റാന്‍ എംവിഡി ആവശ്യപ്പെട്ടു. ടാക്സിയാക്കാന്‍ അപേക്ഷിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ പരിശോധന പൂര്‍ത്തിയാക്കി ഫിറ്റ്നസ് അനുവദിക്കുമെന്ന് എംവിഡി കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഇനി അധികസമയം അനുവദിക്കില്ലെന്നും സ്വകാര്യ ബൈക്കുകള്‍ വീണ്ടും സര്‍വീസിനിറക്കിയാല്‍ പിടിച്ചെടുക്കുമെന്നും കമ്പനികള്‍ക്ക് എംവിഡി മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
