Zygo-Ad

പൊലീസില്‍ വൻ അഴിച്ച്‌ പണിയുമായി പുതിയ സർക്കാർ; സ്‌റ്റേഷൻ ഭരണം എസ്‌ഐമാര്‍ക്ക്, പഴയ 'സര്‍ക്കിള്‍' തിരിച്ചെത്തും, പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപി


തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവർത്തനത്തില്‍ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്.എച്ച്‌. ഒ സംവിധാനം ഉടച്ച്‌ വാർത്ത് സ്റ്റേഷൻ ഭരണം എസ്‌ഐമാർക്ക് നല്‍കും.

 പകരം പഴയ സർക്കിള്‍ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവർഷം 3000 എഫ്‌ഐആ‍ർ ഉള്ള സ്റ്റേഷനില്‍മാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും.

 എന്നാല്‍ ബി, സി ക്ലാസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്‌ഐമാർക്ക് നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആ‍ർ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. 

ബാക്കി വരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളില്‍ ഒന്നാകുമിത്. സ്റ്റേഷൻ എസ്‌എച്ച്‌ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത് പിണറായി സർക്കാരിന്‍റെ കാലത്താണ്.

 480 സ്റ്റേഷനുകളിലാണ് എസ്‌എച്ച്‌ഒ സംവിധാനം കൊണ്ടുവന്നത്. അതേസമയം ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ പദ്ധതി നടപ്പാക്കാനും ഡിജിപിയുടെ റിപ്പോർട്ടില്‍ നിർദ്ദേശങ്ങളുണ്ട്. 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്താൻ 20 കർമ്മ പദ്ധതികള്‍ ആണ് ആലോചിക്കുന്നത്.

വളരെ പുതിയ വളരെ പഴയ