തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ 'കാലം പറഞ്ഞ കഥ' സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല.
നിയമ വിദഗൻ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശയായി. സെൻസർ ബോർഡ് ഉടൻ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും റിലീസ് തടയണം എന്നും ആവശ്യപ്പെട്ട് അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
'ബന്ധുക്കള്‍ പൂർണമായും അവഗണിച്ചു'
അതേ സമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂർണമായും അവഗണിച്ചുവെന്നും അഫാൻറെ പിതാവ് പറഞ്ഞു.
മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ഏക ആശ്രയമെന്നും അബ്ദുള്‍ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കടക്കല്‍ ചിതറയില്‍ പച്ചക്കറിക്കട നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കടയില്‍ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പമാണ് കഴിയുന്നത്.
അധ്വാനിച്ച് പണിത വെഞ്ഞാറമൂടിലെ വീടിൻറെ ബാധ്യത കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന് കരയും. മകനും ഭാര്യയും 50 ലക്ഷം രൂപയുടെ കടമാണ് വരുത്തി വെച്ചത്. എന്തിനു വേണ്ടി ഈ പണം വാങ്ങിയെന്ന് ഇന്നും ഇവർ പറഞ്ഞിട്ടില്ല. കൊലപാതകങ്ങള്‍ നടന്ന ദിവസം രണ്ടു ലക്ഷം രൂപ കടക്കാർക്ക് നല്‍കേണ്ട അവസ്ഥയായിലായിരുന്നു ഭാര്യയും മകൻ അഫാനും.
അന്ന് പല ബന്ധുക്കളെയും കണ്ടു ചോദിച്ചെങ്കിലും അവർ ആട്ടിയോടിച്ചു. അങ്ങനെയാണ് കൂട്ടക്കൊലയിലേക്ക് തിരിഞ്ഞതെന്നും അബ്ദുള്‍ റഹീം പറഞ്ഞു. കടബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം. നാട്ടില്‍ എത്തിയ ശേഷമാണ് ഇതൊക്കെ താൻ അറിയുന്നത്.
വായ്പ നല്‍കിയതിന് അടുത്ത ബന്ധുക്കള്‍ അടക്കം വൻ പലിശ അഫാനില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. പലിശക്കാർ നിരന്തരം വിളിച്ചു ഭീഷണിയാണെന്നും തിരികെ കൊടുക്കാൻ ഒരു നിവർത്തിയുമില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
അഫാനെ ആദ്യം മെഡിക്കല്‍ കോളേജില്‍ പോയി കണ്ടത് ഡോക്ടറുടെ നിർദേശ പ്രകാരമാണ്. മാനസികമായി ഒറ്റപ്പെട്ട നിലയില്‍ ആയതിനാല്‍ താനും ഭാര്യയും കാണണമെന്നാണ് ഡോക്ടർ പറഞ്ഞത്.
പിന്നീട് ജയില്‍ അധികൃതർ ആവശ്യപ്പെട്ട് പല തവണ ജയിലില്‍ പോയി കണ്ടു. പൂർണമായും തകർന്ന നിലയിലാണ് മകൻ. അനിയൻ അഫ്സാൻ, സുഹൃത്ത് ഫർസാന, വല്ലുമ്മ സല്‍മ എന്നിവരെ ഓർത്തു കരയും. തന്നെ കാണുമ്പോ ഇത് മാത്രമേ അഫാൻ പറയാറുള്ളൂ.
കടുത്ത കുറ്റബോധം അഫാനുണ്ട്. ഞാൻ മാപ്പു കൊടുത്താലും എന്ത് പ്രയോജനമെന്നും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലലോയെന്നും അബ്ദുള്‍ റഹീം ചോദിച്ചു.
അഫ്സാനയുടെ കുടുംബത്തെ കണ്ടു മാപ്പ് പറയണമെന്നുണ്ട്. എന്നാല്‍, അവർ എങ്ങിനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ട് വേണ്ടെന്ന് ജനപ്രതിനിധികള്‍ അടക്കം ഉപദേശിച്ചു. മകനെ സംരക്ഷിക്കാനാണ് താൻ സിനിമക്കെതിരെ കേസ് കൊടുത്തതെന്നു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിക്കുകയാണ്.
സിനിമക്കെതിരെ കേസ് കൊടുത്തത് അത് കേസിനെ ബാധിക്കുമെന്ന നിലയിലാണെന്നും അതല്ലാതെ മകനെ സംരക്ഷിക്കാൻ വേണ്ടിയല്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞിരുന്നു.

