Zygo-Ad

എം പരിവാഹന്റെ പേരില്‍ വാട്ട്‌സാപ്പിലൂടെ വീണ്ടും തട്ടിപ്പ്; ജാഗ്രത നിർദ്ദേശവുമായി എംവിഡി


തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് സഹായകമായ എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു. പിഴയടക്കാനാവശ്യപ്പെട്ട് വാട്ട്‌സാപ് വഴിയാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിനിരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായി. തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് നിയമ ലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വരുന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പണമാണ് സൈബര്‍ കൊള്ളക്കാര്‍ തട്ടുന്നത്. വാട്സാപ് സന്ദേശത്തിലെ 'എപികെ' ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പിഴത്തുക അടയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഫോണിലെ ഗൂഗിള്‍പേ, ഫോണ്‍പേ ബാങ്ക് ആപ്പുകളില്‍ കയറിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളില്‍ തട്ടിപ്പിനിരയായവര്‍ക്ക് 12000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബര്‍ ക്രൈം വിഭാ?ഗം അറിയിച്ചു.

ഗതാഗത നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സന്ദേശം മാത്രമേ വരികയുള്ളൂ. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസിലൂടെ മാത്രമാണ് സന്ദേശം അയക്കുന്നത്. വാട്സാപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ് അയക്കില്ല. എം പരിവാഹന്റെ പേരില്‍ വാട്സാപ് വഴി വരുന്ന മുഴുവന്‍ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വളരെ പുതിയ വളരെ പഴയ