Zygo-Ad

ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം


എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ 'വന്ദേ മാതരം' ആലപിക്കണം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാന പുരസ്സരം എഴുന്നേറ്റു നില്‍ക്കണമെന്നും നിർദ്ദേശമുണ്ട്.

പത്മ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റ് ഔദ്യോഗിക പരിപാടികളിലും വന്ദേ മാതരം നിർബന്ധമായും ആലപിക്കണം.

 1937-ല്‍ കോണ്‍ഗ്രസ് കമ്മിറ്റി നീക്കം ചെയ്ത നാല് വരികള്‍ ഉള്‍പ്പെടെ വന്ദേ മാതരത്തിലെ ആകെ ആറ് വരികളും ഇനി മുതല്‍ ആലപിക്കണം. സിനിമാ തിയേറ്ററുകളില്‍ വന്ദേ മാതരം പ്ലേ ചെയ്യേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഗാനത്തിന് നല്‍കി വരുന്ന സുരക്ഷയും പ്രോട്ടോക്കോളും ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേ മാതരത്തിനും ബാധകമായിരിക്കും. ദേശീയ ഗീതത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം’ (Prevention of Insults to National Honour Act) പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

1875 നവംബർ 7-ന് പ്രശസ്ത ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ കവിത, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ വലിയ ഊർജ്ജമാണ് പകർന്നത്. 1882-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിലൂടെയാണ് വന്ദേ മാതരം ശ്രദ്ധിക്കപ്പെട്ടത്. 

1937-ല്‍ ജവഹർലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ചിലർക്ക് വന്ദേ മാതരത്തിലെ ചില വരികള്‍ മതപരമായി വിയോജിപ്പുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആദ്യത്തെ രണ്ട് വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതിലെ അവസാന വരികളില്‍ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഉള്ളതായിരുന്നു തർക്കത്തിന് കാരണം.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ പഴയ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഭാഷയില്‍ വിമർശിച്ചു. 

കോണ്‍ഗ്രസ് രാജ്യത്തിന്റെ വിഭജനത്തിന് വിത്തുപാകുകയാണ് അന്ന് ചെയ്തതെന്ന് ബി.ജെ.പി ആരോപിക്കുന്നു. പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കും വിയോജിപ്പുകള്‍ക്കും വഴി വെച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ