കൊല്ലം: വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ വീടിന് മുന്നിലിട്ട് ഒരു സംഘം യുവാക്കൾ മർദിച്ചു. കൊല്ലം ശാസ്താംനടയിലുള്ള കിരണിന്റെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദനത്തിന് ശേഷം കിരണിന്റെ മൊബൈൽ ഫോൺ കവർന്നതായും പരാതിയുണ്ട്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
കിരണിന്റെ വീടിന് മുന്നിലെ റോഡിലൂടെ പോയ യുവാക്കൾ വിസ്മയ കേസിനെക്കുറിച്ച് പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകകയായിരുന്നത്രേ യുവാക്കൾ.
വീടിന് മുന്നിലെ വീപ്പകളിൽ അടിച്ച് ശബ്ദമുണ്ടാക്കിയ യുവാക്കൾ കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. പുറത്തിറങ്ങിയ കിരണിനെ സംഘം ചേർന്ന് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
മർദനത്തിനിടെ കിരണിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു എന്നും പരാതിയുണ്ട്.
കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. എന്നാൽ ഈ ആക്രമണത്തിന് വിസ്മയ കേസുമായി നേരിട്ട് ബന്ധമില്ലെന്നും വഴിനടന്നു പോകുമ്പോഴുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്.
സ്ത്രീധന പീഡനത്തെത്തുടർന്ന് ബി.എ.എം.എസ് വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺ കുമാറിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിൽ കഴിയുകയാണ് കിരൺ.
