കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ കോടതിയുടേതാണ് വിമർശനം.
വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയങ്ങളില്‍ ഉറങ്ങുകയാണ് പതിവ്.
വിശ്രമ സ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി.
കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ അപ്പീലിനായി സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ദിലീപിനെതിരെയുള്ള നിർണായകമായ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നീണ്ട വിധി ന്യായത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങള്‍ കോടതി ഉള്‍പ്പെടുത്തിയെന്നും നീതി ഉറപ്പാക്കാൻ മേല്‍ക്കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
