Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ :നോട്ട ഓപ്ഷൻ ഇല്ല; ‘ബീപ്’ ശബ്ദം കേട്ടുവെന്ന് ഉറപ്പാക്കണം

 


തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ NOTA (None of the Above) സൗകര്യം ഇല്ലെന്നും, വോട്ട് കൃത്യമായി രേഖപ്പെട്ടുവെന്ന് ഉറപ്പാക്കാൻ ‘ബീപ്’ ശബ്ദം കേൾക്കുന്നത് നിർബന്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

വോട്ടെടുപ്പ് സമയം

രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

വൈകിട്ട് 6 മണിക്ക് പോളിംഗ് സ്റ്റേഷനിൽ എത്തിച്ചേർന്ന എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും. സമയം അവസാനിക്കുമ്പോൾ ക്യൂവിൽ നിൽക്കുന്നവർക്കു പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഇവർ വോട്ട് ചെയ്തുതീരുന്നതുവരെ പോളിംഗ് തുടരും.

നിയമപരമായ പ്രധാന കാര്യങ്ങൾ

ഒന്നിലധികം വോട്ട് ചെയ്യുന്നത് ഗുരുതര കുറ്റമാണ്. ഒരാളുടെ പേര് ഒന്നിലധികം വോട്ടർ പട്ടികകളിലോ ഒരേ പട്ടികയിൽ ഒരുപരിധി തവണയോ ഉണ്ടായാലും ഒരിക്കൽ മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ.

മരണപ്പെട്ടവരുടേയോ വോട്ട് ചെയ്യാൻ എത്താത്തവരുടേയോ വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നതും ഗുരുതര കുറ്റകൃത്യമാണ്.

ഇത്തരം കേസുകളിൽ ഏർപ്പെടുന്നവർക്കെതിരെ ഭാരതീയ ന്യായസംഹിത (BNS) 174-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.

❌ NOTAയും VVPATഉം ഇല്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളിൽ NOTA ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.

ഇത്തവണ VVPAT മെഷീനും ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷൻ അറിയിച്ചു.

 പോളിംഗ് സ്റ്റേഷനിലെ പ്രവേശനം

വോട്ട് ചെയ്യാൻ അർഹതയുള്ള വോട്ടർമാർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഇലക്ഷൻ ഏജന്റുമാർ, നിയോഗിക്കപ്പെട്ട നിരീക്ഷകർ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശനമുള്ളൂ.

കൈവിരലിൽ കുഞ്ഞുള്ള വോട്ടർക്കും, പരസഹായം ആവശ്യമുള്ള വോട്ടറെ സഹായിക്കാൻ അനുവദിക്കപ്പെട്ട ഒരാൾക്കും പ്രവേശനം അനുവദിക്കും.

ഇതുമായി ബന്ധപ്പെട്ട അന്തിമ അധികാരം പ്രിസൈഡിംഗ് ഓഫീസർക്കാണ്.

വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.

തിരിച്ചറിയൽ പരിശോധിച്ച ശേഷം കൈവിരലിൽ മഷി പുരട്ടി വോട്ട് രജിസ്റ്ററിൽ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നൽകും.

വോട്ടിംഗ് കമ്പാർട്ടുമെന്റിൽ കയറി, ബാലറ്റ് യൂണിറ്റിലെ പച്ച ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു ഉറപ്പാക്കണം. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനുമുന്നിലെ ബട്ടൺ അമർത്തിയാൽ ദീർഘമായ ‘ബീപ്’ ശബ്ദം കേൾക്കും. ഈ ശബ്ദം കേട്ടാൽ മാത്രമേ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കൂ. ബീപ് ശബ്ദം ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ മടങ്ങാവൂ എന്ന് കമ്മീഷൻ നിർദേശിച്ചു


വളരെ പുതിയ വളരെ പഴയ