
കോഴിക്കോട്: അനാശാസ്യക്കേസില്‍ പിടിക്കപ്പെട്ട യുവതിയെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പല തവണ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ് പി എ ഉമേഷിനെതിരെ ബലാത്സംഗ കേസും അച്ചടക്ക നടപടിയും ഉടനുണ്ടാകും. ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി നാളെ സര്‍ക്കാരിന് നൽകും.
ഡിവൈഎസ്‍പിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകും. ഇതിനുശേഷമായിരിക്കും പൊലീസ് കേസെടുക്കുക. അതേസമയം, സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്‍പി ഉമേഷ് ഇന്നലെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല.
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്‍പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഡിവൈ.എസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമാണ് ആദ്യം പുറത്തുവരുന്നത്.യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഡിവൈഎസ്‍പി തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സിഐ ബിനുവിന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. തുടര്‍ന്ന് ഡിവൈഎസ്‍പി ഉമേഷിനെതിരെ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിക്ക് എടുത്തിരുന്നു. ഡിവൈഎസ്‍പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്‍പി കൈക്കൂലി വാങ്ങിയെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പാലക്കാട് എസ്‍പി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്