തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.
സൗദി ഒഴികെയുളള രാജ്യങ്ങളില്‍ സന്ദർശനം നടത്താനാണ് അനുമതി ലഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബർ ഒന്നുവരെയുളള വിവിധ തീയതികളില്‍ യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പേഴ്സനല്‍ അസിസ്റ്റന്റ് വി എം സുനീഷിനും ഔദ്യോഗികമായി യാത്രാനുമതി ലഭിച്ചിട്ടുണ്ട്.
ബഹ്റിൻ, ഖത്തർ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനുളള അനുമതി നേരത്തെ തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നുവെങ്കിലും സൗദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.
ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.