തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്‌സൈസ്.
മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്ബോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും. പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്‍കുന്ന മുന്നറിയിപ്പ്.
20 രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര്‍ ഓര്‍ക്കണം. ബെവ്‌കോ നല്‍കുന്നത് എക്‌സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക. ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്‌സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക. മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്.
പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്‌കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ധനനഷ്ടവും ജയില്‍വാസ സാധ്യതയും വരെ ഇതിനുണ്ട്. ഇരുപത് രൂപ കൂടി അധികം നല്‍കണമെന്ന കാര്യം കൗണ്ടറില്‍ എത്തുമ്പോള്‍ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞ് മനസിലാക്കാനും ജീവനക്കാര്‍ പരീക്ഷണം നേരിടുന്നുണ്ട്. രഹസ്യമായി ചെറുതൊന്ന് വാങ്ങി കുടിച്ചുതീര്‍ക്കുന്നതിനിടെ പലതിനെയും ഭയപ്പെടുന്ന മദ്യപാനികളില്‍ ഭൂരിഭാഗവും ബോട്ടിലൊന്നിന് ഇരുപത് രൂപ വീതം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന നല്‍കിയെന്ന് ആശ്വസിക്കുകയാണ്.
മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി വാങ്ങിയ ഔട്ലെറ്റില്‍ തിരിച്ചുകൊടുത്താല്‍ നിക്ഷേപത്തുകയായ 20 രൂപ മടക്കി നല്‍കുന്ന ബവ്‌കോയുടെ പദ്ധതിയില്‍ ആദ്യദിവസം തന്നെ കുപ്പികള്‍ തിരിച്ചെത്തിത്തുടങ്ങി. അതേസമയം, കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടി. നിക്ഷേപത്തുകയ്ക്കു നല്‍കേണ്ട രസീത് അച്ചടിച്ച് ഔട്ലെറ്റുകളില്‍ എത്തിക്കാതിരുന്നതു ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കി.
തിരുവനന്തപുരം ജില്ലയില്‍ ഏറ്റവുമധികം മദ്യവില്‍പന നടക്കുന്ന പവര്‍ഹൗസ് റോഡ് ഔട്ലെറ്റില്‍ ആദ്യ ദിവസം രാത്രി 7 വരെ 400 കുപ്പികള്‍ തിരിച്ചെത്തി. ഇവയില്‍ അധികവും ക്വാര്‍ട്ടര്‍(180 മി.ലീ) കുപ്പികളാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 10 വീതം ഔട്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. രാവിലെ 9ന് ഔട്ലെറ്റ് തുറന്നയുടന്‍ മദ്യം വാങ്ങിപ്പോയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സംഭവങ്ങളുണ്ടായി. ചിലര്‍ ഔട്ലെറ്റിന്റെ പരിസരത്തു തന്നെ മദ്യം അകത്താക്കിയപ്പോള്‍, മറ്റു ചിലര്‍ വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തി 20 രൂപ തിരിച്ചുവാങ്ങി.
കാലിക്കുപ്പി വാങ്ങി 20 രൂപ തിരിച്ചുകൊടുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുറക്കുമെന്നും കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. നിലവിലുള്ള കൗണ്ടറുകള്‍ വഴി തന്നെയായിരുന്നു കുപ്പി ശേഖരണം. കൗണ്ടറില്‍ ബില്‍ ചെയ്യുന്ന ജീവനക്കാരന്‍ തന്നെ കുപ്പിക്കു പുറത്തു ലേബല്‍ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കി. മദ്യം വാങ്ങുന്ന ഔട്ലെറ്റില്‍ തന്നെ കാലിക്കുപ്പി തിരിച്ചേല്‍പിച്ചാല്‍ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. 20 രൂപയ്ക്കു വേണ്ടി കുപ്പി സൂക്ഷിച്ചുവച്ച്, ഇതേ ഔട്ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നതാണു ചോദ്യം. ഫലത്തില്‍, പദ്ധതി നടപ്പാക്കുന്ന ഔട്ലെറ്റുകളില്‍ മാത്രം മദ്യവില 20 രൂപ ഉയര്‍ന്നു.