Zygo-Ad

സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്നിന് നടപ്പില്‍ വരും: പാചകത്തൊഴിലാളികള്‍ക്ക് ഇരട്ടി ഭാരം


തിരുവനന്തപുരംസംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്നിന് നടപ്പില്‍ വരും.

എന്നാല്‍ പാചകത്തൊഴിലാളികള്‍ക്ക് ഇത് ഇരട്ടി ഭാരമായി. നിലവിലെ പാചകത്തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രായം കൂടിയവരാണ് എന്നതാണ് മറ്റൊരു കാര്യം. 

ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. 

ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറു ധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്ത വിഭവങ്ങളോ ഒരുക്കണം.

കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവു മൂലം 39 ശതമാനം വിളർച്ചയും 38 ശതമാനം അമിത വണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്.

 250-ല്‍ കൂടുതൽ കുട്ടികളുണ്ടെങ്കില്‍ ഒരാള്‍ക്ക് തനിച്ച്‌ ഇവ ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍ നിന്ന് പകുതി നല്‍കി മറ്റൊരു തൊഴിലാളിയെക്കൂടി കൂട്ടിയാണ് ഇവർ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

500 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ ഒരു പാചകത്തൊഴിലാളിക്കു മാത്രമേ സർക്കാർ വേതനം നല്‍ക്കുകയുള്ളൂ. 

ചോറും രണ്ട് വിഭവങ്ങളും തയ്യാറാക്കുന്നതും പാലും മുട്ടയും ഒരുക്കുന്നതുമെല്ലാം ഒരാള്‍ തന്നെ. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് സർക്കാറിന്റെ പക്ഷം. 

എന്നാൽ വേതനത്തിൽ യാതൊരു വർധനയും ഉണ്ടായിട്ടുമില്ല. നാലു വർഷം മുൻപ് നിശ്ചയിച്ച 600 രൂപ തന്നെയാണ് ഇപ്പോഴും വേതനമായി നൽകുന്നത്. 

മുൻപ് ഓരോ വർഷവും 50 രൂപ വീതം കൂട്ടുമായിരുന്നു. ഭൂരിഭാഗം പേരും ഒരാളെക്കൂടി കൂട്ടുന്നതു കൊണ്ട് 300 രൂപയേ കിട്ടൂ. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നതുമില്ല.

ഈ വർഷം പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും ആറു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരു ദിവസം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

 അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന തുക കൊണ്ട് പുതിയ മെനു പ്രകാരം ഉച്ചഭക്ഷണം ഒരുക്കാൻ കഴിയില്ലെന്ന് പ്രഥമാധ്യാപകർ പറയുന്നു.

വളരെ പുതിയ വളരെ പഴയ