Zygo-Ad

കയറ്റുമതി കൂടി; ചിരട്ട വില കുതിച്ചുയരുന്നു

 


കോഴിക്കോട് : പിച്ചച്ചിരട്ട എന്ന പേരുദോഷം മാറി ചിരട്ടയുടെ പ്രതാപ കാലം എത്തി. ഒരു രൂപയായിരുന്ന ചിരട്ടവില ഇപ്പോൾ കിലോയ്ക്ക് 33 രൂപ വരെയായി. ചിരട്ടകൾ അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കിൽ, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോൾ ഗ്രാമങ്ങൾ തോറും ആളുകൾ എത്തുന്ന സ്ഥിതിയാണ്.

നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.

തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ട വ്യാപാരികൾ മലയോര മേഖലയിൽ എത്തുന്നുണ്ട്. കരി എടുക്കാനും ഓയിൽ എടുക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിച്ചിരുന്നത്.

ഇപ്പോൾ ചിരട്ടയുടെ ഉപയോഗം മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചെന്ന് വ്യാപാരികൾ പറയുന്നു.

ചൈന, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ചിരട്ടക്കരി ഇപ്പോൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനുള്ള വലിയ വ്യവസായ ശാലകൾ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ടെന്ന് സംഭരണ ഏജൻസികൾ പറയുന്നു.

വെള്ളം ശുദ്ധീകരണത്തിനും സൗന്ദര്യ വർധന വസ്തുക്കൾ നിർമിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നു.

തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റിയുടെ കോക്കനട്ട് കോംപ്ലക്സിൽ നിന്ന് ശരാശരി 3 ടൺ ചിരട്ട മാസം തോറും കയറ്റിപ്പോകുന്നുണ്ട്. നേരത്തേ ഇവിടെ നിന്ന് ചിരട്ട ഓയിൽ ഉൽപാദിപ്പിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ