Zygo-Ad

വിലക്കയറ്റം തടയാന്‍ ഇടപെടല്‍; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച് ധനവകുപ്പ്


 തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാന്‍ വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

 അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു. 

വിപണി ഇടപെടലിനായി 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ഈവര്‍ഷം ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

വിപണി ഇടപെടലിനായി കഴിഞ്ഞവര്‍ഷം ബജറ്റില്‍ 250 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വകയിരിത്തിയിരുന്നത്. എന്നാല്‍, 284 കോടി രൂപ അധികമായി നല്‍കി. ആകെ 489 കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും ധന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2011-12 മുതല്‍ 2024 - 25 വരെയുള്ള 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്. 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. എന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ