പാലക്കാട്: അടുക്കളയില്‍ അടുപ്പിനോട് ചേർന്ന് പത്തി വിടർത്തിയ കൂറ്റൻ മൂർഖൻ പാമ്പ്. ചീറ്റിയടുത്ത പാമ്പില്‍ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പാലക്കാട് കുന്നത്തുകാവില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പാമ്പുപിടിത്തക്കാർ ഏറെ പണിപ്പെട്ടാണ് മൂർഖനെ പിടികൂടിയത്.
കുന്നത്തുകാവില്‍ ശ്രീജിത്തിന്റെ വീട്ടില്‍ അടുക്കളയില്‍ അടുപ്പിന് കീഴെ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. ഈ വീട്ടില്‍ വളർത്തിയിരുന്ന പൂച്ചയെ കുറച്ചു ദിവസമായി കാണാനില്ലായിരുന്നു.
ഇതിനെ കണ്ടെത്തനായി നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടത്. അടുക്കളയില്‍ അടുപ്പ് നിർമ്മിച്ചിരുന്ന സ്ലാബിനടിയില്‍ വിറക് സൂക്ഷിച്ചിരുന്നു.
ഇതിനിടയില്‍ ചുവരിനോട് ചേർന്നാണ് പത്തി വിടർത്തി നില്‍ക്കുന്ന കൂറ്റൻ മൂർഖനെ കണ്ടത്. ഭയന്നു പോയ വീട്ടുകാർ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. അവരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
മഴക്കാലമായതിനാല്‍ പാമ്പുകള്‍ വീട്ടിനുള്ളില്‍ കടക്കാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തേ ബന്ധപ്പെട്ടവർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീജിത്തിന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ പാമ്പ് സ്ലാബിനടിയില്‍ സൂക്ഷിച്ചിരുന്ന വിറകിനിടയില്‍ സുരക്ഷിത താവളം കണ്ടെത്തുകയായിരുന്നു.
ഇത് വീട്ടുകാരും അറിഞ്ഞില്ല. പാമ്പ് ഉളളതറിയാതെ വീട്ടുകാർ വിറകെടുക്കാൻ ശ്രമിച്ചിരുന്നെങ്കില്‍ ജീവൻ തന്നെ അപകടത്തിലായേനെ.
മഴക്കാലത്ത് മഴവെള്ളത്തിലും മറ്റും മാളങ്ങള്‍ നശിക്കുന്നതിനാലാണ് പാമ്പുകള്‍ ധാരാളമായി പുറത്തിറങ്ങുന്നത്. ഇങ്ങനെ എത്തുന്ന പാമ്പുകള്‍ വീടുകള്‍ക്കുള്ളില്‍ കയറിക്കൂടാനുള്ള സാദ്ധ്യത ഏറെ കൂടുതലാണ്.
വീടിനുളളിലും പരിസരങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന വിറകു പോലുള്ളവയ്ക്ക് ഇടയിലാണ് ഇവ കൂടുതലും താവളമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പാമ്പ് ഭീതിയകറ്റാൻ ആദ്യം ചെയ്യേണ്ടത്.