Zygo-Ad

'30 സെക്കന്‍റ്! പിന്നെ പൊട്ടിത്തെറിച്ചു; പുറത്തേക്ക് ചാടിയതെങ്ങനെയെന്ന് അറിയില്ല'; നടുക്കം മാറാതെ വിശ്വാസ്

 


അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപെട്ടതിന്‍റെ നടുക്കം വിശ്വാസ് കുമാറിന് മാറുന്നില്ല. വിമാനത്തിലുണ്ടായിരുന്നവരില്‍ നിന്ന് താനൊരാള്‍ മാത്രമാണ് ശേഷിച്ചതെന്നും ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ വിശ്വാസിന് ഇപ്പോഴും അറിയില്ല. ആശുപത്രിയില്‍ ചികില്‍സയിലാണ് നിലവില്‍ വിശ്വാസ്. ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍റ് കഴിഞ്ഞതോടെ ഉഗ്രശബ്ദം കേട്ടുവെന്നും എല്ലാം പെട്ടെന്നായിരുന്നുവെന്നും വിശ്വാസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് വെളിപ്പെടുത്തി. പൊടുന്നനെ വിമാനം തകരുകയായിരുന്നു. 'കത്തിയെരിയുന്ന വിമാനത്തില്‍ നിന്ന് എങ്ങനെ പുറത്തേക്ക് ചാടിയെന്ന് അറിയില്ല' എന്നായിരുന്നു സഹോദരന്‍ നയനോട് വിശ്വാസിന്‍റെ പ്രതികരണം.

വിമാനത്തിലെ 11 A സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നത്. സഹോദരന്‍ അജയ് കുമാറുമൊത്ത് യുകെയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. എമര്‍ജന്‍സി എക്സിറ്റ് വഴി നിലത്തേക്ക് ചാടിയ വിശ്വാസിന് നെഞ്ചിലും മുഖത്തുമാണ് പരുക്കേറ്റത്. അതേസമയം, ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അജയ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടു. 

242 പേരുമായി അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഗാട്വിക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം ഇന്നലെ ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കത്തിയമര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയുടെ ഹോസ്റ്റല്‍ കെട്ടിടത്തിലും വീടുകള്‍ക്ക് മുകളിലുമായി പതിക്കുകയായിരുന്നു. ദീര്‍ഘദൂര ഫ്ലൈറ്റ് ആയതിനാല്‍ തന്നെ ഒന്നേകാല്‍ ലക്ഷത്തോളം ലീറ്റര്‍ ഇന്ധനമാണ് വിമാനത്തിനുള്ളില്‍ സംഭരിച്ചിരുന്നത്. ഇത് ദുരന്തത്തിന്‍റെ തീവ്രത കൂട്ടി. 

പരിചയ സമ്പന്നരായ പൈലറ്റും കോപൈലറ്റുമാണ് വിമാനം പറത്തിയിരുന്നത്. ക്യാപ്റന്‍ സുമീത് സബര്‍വാള്‍ 8200 മണിക്കൂറുകള്‍ വിമാനം പറത്തിയ അനുഭവസമ്പത്തുള്ളയാളാണ്.സഹപൈലറ്റായ ക്ലൈവ് കുന്ദറാവട്ടെ ആയിരത്തിയൊരുന്നൂറ് മണിക്കൂറും വിമാനം പറത്തിയിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ച് പൈലറ്റ് മേയ്ഡേ സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കിയിരുന്നു.

വളരെ പുതിയ വളരെ പഴയ