Zygo-Ad

എട്ടാം ക്ലാസ് മുതലുള്ള പ്രണയം; കാമുകനില്‍ നിന്നും ഗര്‍ഭം ധരിച്ചതും മറച്ചുവെച്ചു; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


പത്തനംതിട്ട :മെഴുവേലിയില്‍ നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

അവിവാഹിതയായ യുവതി കാമുകനില്‍ നിന്നും ഗർഭം ധരിക്കുകയും ആരുമറിയാതെ പ്രസവിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍. വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രസവത്തിന് പിന്നാലെ രക്തസ്രാവമുണ്ടായതോടെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. പ്രസവത്തെ തുടർന്നാണ് രക്തസ്രാവവുണ്ടായത് എന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഇരുപത്തൊന്നുകാരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

കാമുകനില്‍ നിന്നാണ് യുവതി ഗർഭം ധരിച്ചത് എന്നാണ് വിവരം. എട്ടാംക്ലാസുമുതലുള്ള പ്രണയബന്ധമാണ്. യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ല എന്നാണ് വീട്ടുകാരുടെ മൊഴി. കാമുകനേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇയാള്‍ക്ക് കുഞ്ഞിന്റെ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടിലെ ശുചിമുറിയില്‍ മറ്റാരും അറിയാതെയാണ് ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ചത്. പൊക്കിള്‍കൊടിയടക്കം സ്വയം മുറിച്ചുമാറ്റി ചോരക്കുഞ്ഞിനെ യുവതി തൊട്ടടുത്ത പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. പ്രസവത്തിനു ശേഷം കടുത്ത രക്തസ്രാവമുണ്ടായി. ഇതോടെ യുവതിയെ വീട്ടുകാർ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതി പ്രസവിച്ചെന്നു ഡോക്ടർ സ്ഥിരീകരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കുഞ്ഞ് എവിടെയെന്നു തുടർച്ചയായി ചോദിച്ചിട്ടും യുവതി അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന് പറഞ്ഞു. എന്നാല്‍ പിറ്റേന്ന് രാവിലെ കൂടെയുണ്ടായിരുന്ന നഴ്സിനോട് കാര്യം പറഞ്ഞു. ആശുപത്രി അധികൃതർ ഉടൻ ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവിടെ നിന്ന് അറിയിച്ച പ്രകാരം ഇലവുംതിട്ട പൊലീസാണ് അന്വേഷണത്തിനെത്തിയത്.

കുടുംബാംഗങ്ങളുടെ സഹായത്തോടെ പൊലീസ് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണു നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിൻറെ പിൻവശത്ത് വാഴയുടെ ചുവട്ടില്‍ ചേമ്ബിലയില്‍ പൊതിഞ്ഞ നിലയിലാണ് നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തി. ഫൊറൻസിക് സംഘവും പരിശോധന നടത്തി.

അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന് വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ എത്തുന്നതിന് രണ്ടുദിവസം മുൻപ് പ്രസവം നടന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മറുപിള്ളയുടെ പഴക്കം നോക്കിയായിരുന്നു അത്. യുവതി പറഞ്ഞത് പ്രകാരമാണെങ്കില്‍ പുലർച്ചെയായിരുന്നു പ്രസവം. പ്രസവം നടന്നതിനു പിന്നാലെ പൊക്കിള്‍ക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് വിവരം. തലയ്ക്കേറ്റ ക്ഷതമാണ് നവജാതശിശുവിൻറെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ നവജാതശിശുവിൻറേത് കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കാരണം, പ്രസവത്തിനു ശേഷം യുവതി ശുചിമുറിയില്‍ തലചുറ്റി വീണിരുന്നു. ആ സമയം കുഞ്ഞ് താഴെവീണപ്പോള്‍ തല തറയില്‍ ഇടിച്ച്‌ മരണപ്പെട്ടതാകാം എന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞെന്ന് യുവതി പറഞ്ഞത്. ഈ ഏറിലാണ് കുഞ്ഞിൻറെ തലയ്ക്ക് പരുക്കേറ്റ് മരിച്ചത് എന്നാണ് വിലയിരുത്തല്‍.

യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

വളരെ പുതിയ വളരെ പഴയ