Zygo-Ad

ഇന്ത്യൻ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത്‌ പാക് സൈന്യം


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും.

ഇന്ത്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്കാര ചടങ്ങില്‍ ഐഎസ്‌ഐ ഏജന്റുമാരും പാക് പോലീസും പങ്കെടുത്തു. 

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭീകരർക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യൻ സൈന്യം പാകിസ്താനിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.

 ഈ ആക്രമണത്തിലാണ് പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രം തകർന്നത്. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവർത്തിക്കുന്ന ക്യാമ്പായിരുന്നു ഇത്.

ഇതിന് പുറമെ മുരിഡ്കെയില്‍ കൊല്ലപ്പെട്ട ലഷ്കർ ഭീകരരുടെ സംസ്കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതർ നേരിട്ട് പങ്കെടുത്തുവെന്നാണ് വിവരം. 

പാക് പഞ്ചാബ് പോലീസിലെ ഉന്നതരും സംസ്കാര ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പുലർച്ചെ 1.44-ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നല്‍കിയത്. 

23 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ലഷ്കർ, ജെയ്ഷ താവളങ്ങള്‍ തകർത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നല്‍കിയത്.

ഇന്ത്യൻ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടിരുന്നു. 

മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികർ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെ സംസ്കാരം നടത്തിയെന്നാണ് റിപ്പോർട്ട്. മസൂദ് അസറിനെ യുഎൻ രക്ഷാ സമിതി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

ഈ ഭീകര സംഘടനയില്‍പ്പെട്ടവർക്ക് ബഹുമതികളോടെ അന്തിമോപചാരം അർപ്പിച്ചത് ഭീകരവാദത്തിനുള്ള പാക് പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വലയിരുത്തല്‍.

പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്ലി, ബഹാവല്‍പുർ, റവാലകോട്ട്, ഭിംബർ, ചക്സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. 

ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മർക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്കർ ആസ്ഥാനമായ മുരിഡ്കെയിലെ 'മർക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍ കോട്ടിലെ 'മെഹ്മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി'ല്‍ ചാരമായി. 

25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്കാള്‍പ് (സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മർ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു.

 'ഓപ്പറേഷൻ സിന്ദൂറി'ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകര കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വർഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സേന പുറത്തു വിട്ടിരുന്നു.

വളരെ പുതിയ വളരെ പഴയ