കാസർഗോഡ്: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാർഥിക്ക് ഒരുകോടി രൂപ നഷ്ട പരിഹാരം നല്‍കാൻ കാസർഗോഡ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്.
പ്ലസ് വണ്‍ വിദ്യാർഥി, ചെമ്മനാട് പഞ്ചായത്തിലെ വളപ്പോത്ത് താനം പുരക്കല്‍ വീട്ടില്‍ പ്രേമയുടെയും സുകുമാരന്റെയും മകൻ അഭിജിത്തിനാണ് (17) നഷ്ട പരിഹാരം വിധിച്ചത്.
അമ്മ പ്രേമ നല്‍കിയ പരാതിയില്‍ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയല്‍ സുന്ദരം ജനറല്‍ ഇൻഷുറൻസ് കമ്പനിയാണ് തുക നല്‍കേണ്ടത്.
ഒരു മാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാൻ ജഡ്ജി കെ. സന്തോഷ് കുമാർ ഉത്തരവിട്ടു.
2022 ഏപ്രില്‍ 27-നായിരുന്നു അപകടം. ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ അഭിജിത്ത് രാവിലെ സ്കൂളിലേക്ക് നടന്ന് പോകവേ പരവനടുക്കം റേഷൻ കടയ്ക്കടുത്തു വെച്ച് പിറകില്‍ നിന്ന് അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലച്ചോറിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെയും വയനാട്ടിലെയും ആസ്പത്രികളില്‍ പത്ത് മാസത്തോളം ചികിത്സിച്ചെങ്കിലും ഇപ്പോഴും കിടപ്പിലാണ്.
ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷൻ, രൂപാ ആനന്ദ് എന്നിവർ ഹാജരായി.