റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാർഡ് നിർബന്ധമാക്കി റെയില്‍വേ. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം.
തിരിച്ചറിയല്‍ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയില്‍വേ കർശന നിർദേശം നല്‍കി.
ഇതുവരെയുള്ള രീതി അനുസരിച്ച് സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബില്‍ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാല്‍ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെങ്കില്‍ കർശന നടപടിയെടുക്കണമെന്നും റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു.
ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആർസിടിസി/ റെയില്‍വേ ഒറിജിനല്‍ മെസേജും തിരിച്ചറിയല്‍ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കണം. സ്റ്റേഷനില്‍നിന്നെടുത്ത റിസർവ് ടിക്കറ്റിനൊപ്പവും തിരിച്ചറിയല്‍ രേഖ കാണിക്കണം.
തിരിച്ചറിയല്‍ കാർഡ് യാത്രാസമയം കാണിക്കാൻ സാധിച്ചില്ലെങ്കില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക. പിഴയീടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കില്‍ പിഴയീടാക്കിയതിനു ശേഷം ജനറല്‍ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ദുരുപയോഗം ചെയ്യാൻ സാധ്യത ഏറിയ സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാർഡ് പരിശോധിക്കുന്നത് കർശനമാക്കണമെന്ന് മുമ്പ് തന്നെ നിർദേശമുണ്ടായിരുന്നു