തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പില്‍ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡീഷ സ്വദേശി കിങ് നായകിനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
ബൈക്കില്‍ വില്‍പനക്ക് കൊണ്ടു പോകുന്നതിനിടെ കരിമ്പം ഇടിസി റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയില്‍ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍.
കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്.
ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് എക്സൈസ് പറഞ്ഞു.
ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുകയും പതിവായിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു.