കണ്ണൂർ : ഭൂമി തരംമാറ്റല്‍ കൃത്യ നിർവഹണത്തില്‍ വീഴ്ച്ച വരുത്തിയതിന് കണ്ണൂർ ഡെപ്യൂട്ടി കലക്ടറ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കലക്ടർ സിറോഷ് പി. ജോണിനെ കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ അന്വേഷണ വിധേയമായി സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്.
സ്ഥലം മാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യ നിർവ്വഹണത്തില്‍ വീഴ്ച വരുത്തിയതെന്നാണ് കണ്ടെത്തല്‍.
കണ്ണൂർ താലൂക്കിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള പരാതി സി.പി.ഐ ഉള്‍പ്പെടെയുള്ള പാർട്ടികളില്‍ നിന്നും ഉയർന്നിരുന്നു. റവന്യു മന്ത്രി കെ. രാജൻ്റെ ഓഫിസും ഈ കാര്യത്തില്‍ അതൃപ്തമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ കണ്ണൂർ ജില്ലാ കലക്ടറോട് ലാൻഡ് റവന്യൂ കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു പരിശോധന നടത്തിയത്.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നും ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്നുമായിരുന്നു വിശദീകരണം തേടിയ കളക്ടർക്ക് ഡെപ്യൂട്ടി കളക്ടർ നല്‍കിയ മറുപടി.
അപേക്ഷകളുടെ എണ്ണം കൂടുതലാണെന്നും അതുകൊണ്ടാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാൻ വൈകുന്നതെന്നും വിശദീകരണത്തില്‍ ചൂണ്ടികാട്ടിയിരുന്നു.
ഡെപ്യൂട്ടി കലക്ടറുടെ വിശദീകരണം കളക്ടർ മേല്‍ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മറ്റു ജില്ലകളിലെ ഡെപ്യൂട്ടി കലക്ടർമാർക്ക് ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും പരിശോധിച്ചു.
എന്നാല്‍, അവരാരും അത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. അതുകൊണ്ടു തന്നെ അമിത ഭാരമുണ്ടാക്കുന്ന ജോലി ഇല്ലെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു അച്ചടക്ക നടപടി.
ഔദ്യോഗിക കൃത്യ നിർവ്വഹണത്തില്‍നിന്ന് ഒഴിഞ്ഞു നിന്നാല്‍ സ്ഥലംമാറ്റം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരത്തില്‍ ജോലി ചെയ്യാതിരുന്നതെന്നാണ് സസ്പെൻഷനെന്ന് ഉത്തരവില്‍ ഗുരുതര കൃത്യ വിലോപമെന്ന രീതിയില്‍ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്.