Zygo-Ad

5, 6, 7 ക്ലാസുകളിലും മിനിമം മാര്‍ക്ക്; എസ്എസ്എല്‍സിയില്‍ എഴുത്തു പരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും

 


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്ട് മിനിമവും തുടര്‍ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.  പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കു പുനഃപരീക്ഷ നടത്തും. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കും ഒന്‍പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്‌പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30 ശതമാനം മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷയെന്നും മന്ത്രി പറഞ്ഞു.

2026-27 മുതല്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടര്‍മൂല്യനിര്‍ണയത്തിന്റെ പേരില്‍ കിട്ടുന്ന 20 ശതമാനം മാര്‍ക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് ഇതോടെ അവസാനമാകും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പ് സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ