Zygo-Ad

കണ്ണൂര്‍ നഗരത്തില്‍ ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സെക്സ് റാക്കറ്റിലെ കണ്ണികള്‍ അറസ്റ്റില്‍

 


കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷൻ കവാടത്തിന് മുൻപില്‍ കഴിഞ്ഞ ദിവസം രാത്രി പശ്ചിമ ബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സെക്സ് റാക്കറ്റില്‍പ്പെട്ട മൂന്നു പേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വെഞ്ഞാറമൂട് വേളാവൂർ സ്വദേശിയായ മുത്തു (37) കണ്ണൂർ ആയിക്കരയിലെ ഫാസില (41) കൊല്ലം സ്വദേശിനിയും കക്കാട് താമസക്കാരിയുമായ സഫൂറ (42) എന്നിവരെയാണ് ഇൻസ്പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയും നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയുമായ രഞ്ചിത്ത് മങ്കാറിന് (40) വയറില്‍ കുത്തേറ്റത്.

കുടല്‍മാല പുറത്തേക്ക് ചാടിയ നിലയില്‍ റോഡില്‍ കാണപ്പെട്ട ഇയാളെ പൊലീസെത്തിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിലഗുരുതരമായതിനെ തുടർന്ന്‌ ഇയാള്‍ പരിയാരത്തുള്ള കണ്ണൂർ ഗവ: മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നഗരത്തില്‍ തമ്പടിച്ച്‌ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തി വരുന്നവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സ്തീകളുടെ അടുത്ത് ചെന്ന രഞ്ചിത് മങ്കാർ അവരുമായി പിടിവലിയുണ്ടാവുകയും ഇതിനിടെ എത്തിയ സഫൂറയുടെ കാമുകൻ കൂടിയായ മുത്തു കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിച്ചു പറിയാണ് മുത്തുവിന്റെ പ്രധാന തൊഴിലത്രെ.സംഭവശേഷം മുത്തു സ്ഥലത്ത് നിന്ന് ഓടിപ്പോവുകയും സ്ത്രീകള്‍ സമീപത്ത് . നില്‍ക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പൊലിസ് സംശയം തോന്നിയ ഫാസിലയേയും സഫൂറയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വധശ്രമത്തിന്റെ വിവരം പുറത്തായത്. സംഭവ സ്ഥലത്തിന്നടുത്ത ലോറി സ്റ്റാന്റില്‍ ഒന്നര വർഷം മുമ്പ് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നിലും സാമൂഹ്യ വിരുദ്ധരുടെ കൈകളുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. നഗരത്തില്‍ തമ്പടിച്ച്‌ കഴിയുന്ന അനാശാസ്യ പ്രവർത്തനത്തിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവെന്നും കണ്ണൂർ ടൗണ്‍ പൊലിസ് അറിയിച്ചു. അതോടൊപ്പം പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കുന്നുണ്ടെന്നും പൊതു ശല്യമുണ്ടാക്കുന്ന ട്രാൻസ്ജന്റർമാർക്കെതിരെയും നടപടിയുണ്ടാവുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ് ഐ മാരായ അനുരൂപ്, ദീപ്തി വിവി .വിനോദ്, ഉദ്യോഗസ്ഥരായ നാസർ,ഷൈജു, റമീസ്, മിഥുൻ, ബൈജു എന്നിവരുമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ