ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് ആണ് പുതിയ റിപ്പോർട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു.
മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
അതേ സമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ഉണ്ടായി. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല.
വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്.
ശക്തമായ തിരിച്ചടി നല്‍കിയയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു.
ആക്രമണത്തില്‍ പങ്കെടുത്ത ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇവരുടെ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിരുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ പ്രദേശവാസികളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.