തിരുവനന്തപുരം: വേതനവർധവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപ്പകൽ സമരം 33 ദിവസം പിന്നിടുകയാണ്. അതിനിടെ, സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച സുരേഷ് ഗോപിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ആശമാർ.
കേന്ദ്രം എല്ലാം ചെയ്തുവെന്ന് സമരപ്പന്തലിലെത്തി പറയുന്നത് നിർത്തണമെന്നാണ് സുരേഷ് ഗോപിയോട് ആശമാരുടെ ആവശ്യം. കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര.ഉത്തര് വേണം. സുരേഷ് ഗോപി ഇനി വരേണ്ടത് ഉത്തരവുമായിട്ടായിരിക്കണം. അല്ലാതെ അദ്ദേഹം വരുന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നും സമരക്കാർ വ്യക്തമാക്കി. തിങ്കളാഴ്ചയോടെ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആശമാർ.
സമരം 33 ദിവസമായിട്ടും കേന്ദ്രധനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ആശമാരുടെ സമരം ചർച്ചയായിരുന്നില്ല. അതിന്റെ നിരാശയും അവർ പങ്കുവെക്കുന്നുണ്ട്. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കം തീർത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.