തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.
കൊല നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്നുവെന്നാണ് അഫാൻ നല്‍കിയ മൊഴി.
കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാൻ പോയത്.
100 രൂപയ്ക്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും.
അഫാനെയും അച്ഛൻ റഹീമിനെയും പൊലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞു കൊണ്ട് റഹിം അഫാനെ കണ്ടപ്പേള്‍ ചോദിച്ചത്.
ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നല്‍കിയത്. പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്നും പൊലീസ് പറയുന്നു.
നാല് പേരെ തലക്കടിച്ച് കൊല്ലാൻ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് പൊലീസ് പറയുന്നു.