കൊച്ചി : ആലുവയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണായായത്.
ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.
പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്.
പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ 18കാരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതിനിടെ കാലടി അയ്യമ്പുഴയില്‍ മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മദ്യ ലഹരിയില്‍ നേപ്പാള്‍ യുവതിയും സുഹൃത്തും ചേർന്ന് ആക്രമിച്ചു.
എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ യുവതി സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമൻ (36) എന്നിവരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളി ഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിന് സമീപമായിരുന്നു സംഭവം.
സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന രണ്ട് പേരും പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയും സംഘവും പിന്തുടർന്ന് തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു. തുടർന്നാണ് പൊലീസിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്.