കണ്ണൂർ: പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• വളർത്തു മൃഗങ്ങളുടെയോ തെരുവ് നായകളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്ന് വച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം.
• മുറിവുള്ള ഭാഗം നന്നായി കഴുകിയതിന് ശേഷം പേവിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തി വാക്സിൻ സ്വീകരിക്കണം.
• വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.
• പേവിഷ ബാധക്ക് എതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.
• ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.
• വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്ക് എതിരെയുള്ള വാക്സിനേഷൻ എടുക്കാൻ ഉടമസ്ഥൻമാർ ശ്രദ്ധിക്കണം.
• തെരുവ് നായകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ അവ കൂട്ടമായി കാണപ്പെടുന്ന ഇടങ്ങളിൽ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടാകണം. ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവം ശ്രദ്ധിക്കണം.
• വളർത്തു നായകളെ ഒരു കാരണവശാലും തെരുവിൽ ഉപേക്ഷിക്കരുത്.
• ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞ് തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്ന് ജീവിച്ച് പോരുന്ന അശരണർ ഉൾപ്പെടെ ഉള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽക്കാൻ സാധ്യതയുണ്ടാകും. അവർക്ക് പേവിഷ വാക്സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടായെന്നു വരില്ല. അവർക്ക് പേപ്പട്ടികളുടെ കടിയേൽക്കുന്ന സാഹചര്യം ശ്രദ്ധയിൽ പെടുമ്പോൾ ആശുപത്രികളിൽ എത്തിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.