തിരുവനന്തപുരം: സ്‌കൂളുകളില്‍ ശനിയാഴ്ച ക്ലാസ് വെച്ചാല്‍ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീർ. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്കർ ചോദിച്ചു.
സ്കൂളുകളില്‍ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ.
എല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ.
പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വണ്‍ അഡ്മിഷൻ കിട്ടാത്തപ്പോള്‍ വിദ്യാർഥികള്‍ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
മത്സര പരീക്ഷകളില്‍ നമ്മുടെ കുട്ടികളുടെ സ്ഥിതി എന്തെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സ്പീക്കർ ഗുണമേന്മയുള്ള വിദ്യാഭ്യാസം ആണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. അധ്യാപകർ സ്വന്തം ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും കൂടുതല്‍ വിവാദത്തിനില്ലെന്നും സ്പീക്കർ പറഞ്ഞു.
അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടു.
ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.