Zygo-Ad

എം.പി ഫണ്ട്: കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് നല്‍കിയ ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു

 


കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയില്‍ ആൻഡ് കറക്ഷനല്‍ ഹോമിലേക്ക് രാജ്യസഭ എംപിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് ഡോ.വി ശിവദാസൻ എംപി നിർവഹിച്ചു. 

ജീവിതത്തില്‍ ജയിലറയും ഒരു അനുഭവമാണെന്നും അനുഭവങ്ങളിലൂടെയാണ് മനുഷ്യർ രൂപപ്പെടുന്നതും വളരുന്നതുമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷ വിമർശനത്തെയും ബഹുമാന്യതയോടെ സ്വീകരിക്കാനുള്ള പരിശീലനക്കളരിയായി ജയിലറയെ മാറ്റിത്തീർക്കുന്നതിനുള്ള ശ്രമം ഉണ്ടാവണം.

ടി പത്മനാഭന്റെ രൂക്ഷ വിമർശനങ്ങളില്‍ പോലും മാനവികതയുടെ അടയാളപ്പെടുത്തലുണ്ട്. അദ്ദേഹം എന്തു പറഞ്ഞാലും ആ പറയുന്നതിലെ ശരിയെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഞങ്ങള്‍ക്കുണ്ടെന്നും എം.പി പറഞ്ഞു.

ജയില്‍ ലൈബ്രറിയിലേക്ക് എം.പി നല്‍കിയ പുസ്തകങ്ങള്‍ മുഖ്യാതിഥി ടി പത്മനാഭൻ കൈമാറി. തന്റെ യൗവ്വനം വരെ ജീവിച്ചത് ഈ ജയിലിന്റെ പരിസരത്താണെന്ന് അദ്ദേഹം പറഞ്ഞു. ബാല്യ കാലത്ത് ഒഴിവു സമയം ചെലവഴിച്ചത് ജയില്‍ പറമ്പുകളിലായിരുന്നു. അതിനാല്‍ ജയില്‍ തനിക്ക് അന്യമായ സ്ഥാപനമല്ല. 

ചെറുപ്പം മുതലേ ഉള്ള വായനയെ ഈ ജയില്‍ വളരെ സഹായിച്ചിട്ടുണ്ട്. അന്നേ ധാരാളം പുസ്തകം ഉണ്ടായിരുന്ന കണ്ണൂർ സെൻട്രല്‍ ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ എടുത്ത് വായിച്ച്‌ വളർന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം ഓർമ്മിച്ചു.

96 വയസ്സുള്ള തനിക്ക് എണ്‍പത് വർഷങ്ങള്‍ക്കു മുമ്പ് വായിച്ച ആ പുസ്തകങ്ങളുടെ പേരുകള്‍ ഇപ്പോഴും ഓർത്തെടുക്കാനാവും. പക്ഷേ, ആ പുസ്തകങ്ങള്‍ ചിലപ്പോള്‍ പൊടിഞ്ഞു പോയിരിക്കാം-അദ്ദേഹം പറഞ്ഞു. 

ജയില്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് എന്നിവർ വിശിഷ്ടാതിഥികളായി. 

റബ്‌കോ ചെയർമാൻ കാരായി രാജൻ, സെൻട്രല്‍ ജയില്‍ ജോയിൻറ് സൂപ്രണ്ട് ഗിരീഷ് കുമാർ, വെല്‍ഫെയർ ഓഫീസർ കെ രാജേഷ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയൻ, കെജെഇഒഎ ജനറല്‍ സെക്രട്ടറി പി ടി സന്തോഷ്, കെജെഎസ്‌ഒഎ സംസ്ഥാന സെക്രട്ടറി കെ പി സജേഷ് എന്നിവർ സംസാരിച്ചു. ജയിലിലെ തടവുകാരും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ