വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ പ്രതി അഫാന് സാമ്പത്തിക ബാദ്ധ്യതയുള്ളതായി പറഞ്ഞിട്ടില്ലെന്ന് സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് റഹീം. ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ചും തനിക്കറിയില്ലായിരുന്നു. അഫാന് മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി
തനിക്ക് ഇവിടെയുള്ള സാമ്പത്തിക ബാദ്ധ്യതയല്ലാതെ നാട്ടിൽ ബാദ്ധ്യതകളൊന്നുമില്ല. ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയില്ലെന്നും സൗദിയിൽ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞു.
അതേസമയം, റഹീമിന് സാമ്പത്തിക ബാദ്ധ്യതകൾ ഉള്ളതിനാൽ നാട്ടിലേയ്ക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുടുംബത്തിന് 75 ലക്ഷത്തിന്റെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും അതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പ്രതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നൽകിയത്. 'തനിക്ക് 23 വയസാണ്. വാപ്പ ഗൾഫിൽ ഫർണിച്ചർ കട നടത്തുകയാണ്. ബിസിനസിനായി വലിയ വായ്പയെടുത്തു. ബിസിനസ് പൊളിഞ്ഞതോടെ ഭീമമായ കടമായി. നാട്ടിൽ നിന്ന് പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. പിതാവിന്റെ സഹോദരൻ പണം നൽകുന്നില്ല. അമ്മൂമ്മയുടെ പക്കൽ ധാരാളം സ്വർണാഭരണം ഉണ്ടെങ്കിലും അവരും നൽകുന്നില്ല. അതിനാൽ എല്ലാവരെയും തീർത്തുകളയാൻ തീരുമാനിച്ചു.ഇന്നലെ രാവിലെ ഉമ്മൂമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവരുടെ മാലയെടുത്ത് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചു. കൈയിൽ പണമുണ്ടായിരുന്നില്ല. പണയംവച്ച പണമുപയോഗിച്ച് ചുറ്റിക വാങ്ങി. ഇതുപയോഗിച്ചാണ് ബാക്കിയുള്ളവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മോട്ടോർ സൈക്കിളിലാണ് മറ്റു വീടുകളിലെത്തി ഓരോരുത്തരെയായി കൊലപ്പെടുത്തിയത്.രോഗിയായ മാതാവ് ഒറ്റയ്ക്കായിപ്പോയാൽ ചികിത്സയടക്കം തടസപ്പെടുമെന്നതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് . കാമുകിക്ക് താനില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതിയാണ് കൊന്നത്. കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് 13വയസുള്ള ഇളയ സഹോദരൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്. ഇതേ കാരണത്താൽ സഹോദരനെയും കൊന്നു'- എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.