തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ 12 ഇടങ്ങളില്‍ റെയ്ഡ്.കൊച്ചിയിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ശാസ്തമംഗലത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്.
കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
കേസിലെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായി ഗ്രാമത്തിലും ഇടുക്കി കോളപ്രയിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്.
പാതിവില തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ പങ്കെന്തെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലാലി വിന്‍സെന്‍റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.
അനന്തു കൃഷ്ണന്‍ പ്രധാന പ്രതിയായ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്‍റ് 7-ാം പ്രതിയാണ്. പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന
ഇതിനു പിന്നാലെയാണ് ലാലി വിന്‍സെന്‍റ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അനന്തു കൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് നിയമ സഹായം നല്‍കിയ വകയിലാണെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ വിശദീകരണം. കേസില്‍ ലാലിയുടെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.
പാതിവില തട്ടിപ്പുകേസ് പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് അഡ്വ.ലാലി വിന്‍സെന്‍റ് ആയിരുന്നു അനന്തു കൃഷ്ണനു വേണ്ടി കോടതിയില്‍ ഹാജരായത്.
അനന്തു കൃഷ്ണന്‍റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നായിരുന്നു ലാലി വിന്‍സെന്‍റിന്‍റെ ന്യായീകരണം. അനന്തു കൃഷ്ണനില്‍ നിന്ന് തനിയ്ക്ക് ലഭിച്ച 46 ലക്ഷം രൂപ വക്കീല്‍ ഫീസാണെന്നും ലാലി വിന്‍സെന്‍റ് വിശദീകരിച്ചു.