Zygo-Ad

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്നു മരണം, മുപ്പതോളം പേര്‍ക്ക് പരിക്ക്

 


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.

കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മരിച്ച മൂന്നാമത്തെയാളുടെ പേരോ മറ്റു വിവരങ്ങളോ ഇതു വരെ ലഭ്യമായിട്ടില്ല. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.ക്ഷേത്രത്തിലെ ഉത്സവത്തിൻറ സമാപനദിവസമായിരുന്നു വ്യാഴാഴ്ച.ആറ് മണിയോടെ ശീവേലി തൊഴാന് നിന്നവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. 

ശീവേലിക്ക് മുന്നോടിയായി മടക്കെഴുന്നള്ളത്തിനിടെ ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. 

വെടിക്കെട്ട് കേട്ട് പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു.രണ്ട് ആനകളും പരിഭ്രാന്തരായി ഇടഞ്ഞോടുകയുമായിരുന്നു. ഇതിനിടെ ആളുകള്‍ വീണു പോയി. 

ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലു ഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരണപ്പെട്ടത്. ഉടന്‍ തന്നെ രണ്ട് ആനകളേയും പാപ്പാന്മാര്‍ എത്തി തളച്ചു. 

പരിക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പീതാംബരൻ, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. ആനയുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് തകർന്നിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ