തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരനെന്ന് പൊലീസ്. രണ്ടു യുവതികളടക്കം മൂന്നംഗ സംഘമാണ് അതീവ സുരക്ഷയുള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ഹരിയാനയില്‍ നിന്നും ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി.
ഗുഡ്ഗാവ് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് നടത്തിയ തെരച്ചിലിൽ സംഘം ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് അറസ്റ്റിലാകുന്നത്. മുഖ്യപ്രതി ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറാണ്. ഒപ്പം 2 സ്ത്രീകളുമുണ്ട്.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, 4 സിഐമാരും ഉന്നത പൊലീസുദ്യോഗസ്ഥരും 200 ഓളം പൊലീസുകാരും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ച് മെറ്റൽ ഡിറ്റക്ടറടക്കമുള്ള സംവിധാനങ്ങളെ കബളിപ്പിച്ചാണ് മോഷണം.
