Zygo-Ad

രണ്ടര വര്‍ഷത്തില്‍ താമസിക്കാനെത്തിത് ഒരു ലക്ഷം പേര്‍.റസ്റ്റ് ഹൗസുകള്‍ കൂടുതൽ ജനകീയമാക്കുന്നതിന് നടപടികൾ സ്വീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്



മട്ടന്നൂർ: കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി ഇനിയും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വകീരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച മട്ടന്നൂര്‍ റസ്റ്റഹൗസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ സാധാരണ ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രാപ്യമാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. 2021 നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം നടപ്പിലാക്കിയത് ഈ ദിശയിലുള്ള നടപടിയായിരുന്നു. പീപ്പിള്‍സ് റസ്റ്റഹൗസുകള്‍ എന്ന കാഴ്ചപ്പാടോടെ നടത്തിയ പരിഷ്‌ക്കരണം ഇരുകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. രണ്ട് വര്‍ഷവും എട്ട് മാസവും കഴിഞ്ഞപ്പോള്‍ 18 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിച്ചത്.

400 രൂപ മുതല്‍ ഈ റസ്റ്റഹൗസുകളില്‍ താമസ സൗകര്യം ലഭ്യമാണ്. ഇത് സാധാരണക്കാരായവരെയും വിനോദ സഞ്ചരികളെയും ഏറെ ആകര്‍ഷിച്ചു എന്ന് മത്രമല്ല, അവര്‍ക്ക് വലിയ ലാഭവും നല്‍കുന്നതാണ്. കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ആറ് ശതമാനം മാത്രമാണ് പൊതുവില്‍ മലബാറിലേക്ക് വന്നിരുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായത് താമസ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം വന്നത് ഇത്തരം സഞ്ചാരികളെയും റസ്റ്റ്ഹൗസുകളിലേക്ക് ആകര്‍ഷിച്ചു.

ഈ കാലയളവില്‍ ഒരു ലക്ഷം പേരാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളില്‍ താമസിച്ചത്. ഇനിയും റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ നവീകരിക്കാനും മെച്ചപ്പെടുത്താനും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കൂട്ടായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 75.4 ലക്ഷം രൂപ ചെലവിട്ടാണ് വിശ്രമമന്ദിരം നവീകരിച്ചത്.

മട്ടന്നൂരിലെ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന്  മന്ത്രി പറഞ്ഞു. എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്ന് എംഎൽഎ യും ജനപ്രതിനിധികളുമായി ആലോചിച്ചു ചെയ്യും. നായിക്കാലി റോഡ് തകർന്നതിൽ  പുനർനിർമ്മാണവുമായി ബന്ധപ്പെട്ട്  കെ ആർ എഫ് ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്  കണ്ണൂരിൽ ചേർന്നിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ ഫണ്ട് അനുവദിച്ചു. എത്രയും വേഗം  പുനർനിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.  ഈ സമ്പത്തിക വർഷം വിമാനത്താവള റോഡ് നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി

വളരെ പുതിയ വളരെ പഴയ