പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതോടെ മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജയിലിൽ തുടരേണ്ടി വരും.
തുടർച്ചയായി സമാനമായ പരാതികൾ എം.എൽ.എയ്ക്കെതിരെ ഉയരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ നടന്ന വാദത്തിൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ മറ്റ് രണ്ട് ബലാത്സംഗ കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്.
