Zygo-Ad

രാഹുലിനെതിരായ ബലാത്സംഗക്കേസ്; സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. 

മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. 

കേസില്‍ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. ഹർജിയില്‍ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ഡിസംബർ 17ന് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.

അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 

ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും, വസ്തുതകള്‍ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. 

സമൂഹത്തില്‍ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎല്‍എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

വളരെ പുതിയ വളരെ പഴയ