കൊല്ലം: തേവലക്കര സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീട് വച്ച് നല്‍കുമെന്ന് സർക്കാർ.
സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീടുവച്ച് നല്‍കുക. ആദ്യഘട്ടമായി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അതിദരിദ്രമായ കുടുംബമാണ് മിഥുന്റേത്. ഇടിഞ്ഞു വീഴാറായ വീടാണ്. മൂന്ന് മാസത്തിന് മുന്മാണ് മിഥുന്റെ അമ്മ സുജ കുവൈത്തില്‍ ഹോം നഴ്‌സായി ജോലിക്ക് പോയത്.
വിദേശത്തുള്ള സുജ ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുവൈറ്റില്‍ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്.
ഇവർ സുജയെയും ഒപ്പം കൂട്ടി. അതിനാല്‍, സുജയെ ഫോണില്‍ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മിഥുന്റെ പിതാവ് മനുവിന് കൂലിപ്പണിയാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയില്‍ പേര് ചേർത്തെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിള്‍ ഷെഡിന് മുകളില്‍ കയറുമ്പോള്‍ കാല്‍ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.