Zygo-Ad

കാലവ‍ര്‍ഷം എത്തുന്നതിന് മുന്നേ ഇടിമിന്നല്‍ മഴ, കേരളത്തില്‍ 4 ദിവസം ജാഗ്രത; ഒപ്പം കള്ളക്കടല്‍ പ്രതിഭാസവും

 


തിരുവനന്തപുരം:കാലവർഷം എത്താനിരിക്കെ കേരളത്തില്‍ ഇടിമിന്നല്‍ മഴ സജീവമാകുന്നു. ഇന്ന് മുതല്‍ 4 ദിവസം കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തന്നെ കേരളത്തില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കാലവർഷം സംബന്ധിച്ച അറിയിപ്പ്

മെയ്‌ 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടല്‍, തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്നുള്ള 4-5 ദിവസത്തിനുള്ളില്‍, തെക്കൻ അറബിക്കടല്‍, മാലിദ്വീപ് , കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങള്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍ മുഴുവനായും ആൻഡമാൻ കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യത. കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error) സാധ്യത കൂടി കണക്കാക്കുന്നുണ്ട്).

ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

12/05/2025 മുതല്‍ 15/05/2025 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 13/05/2025 ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.7 മീറ്റർ വരെയുംതിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ) 13/05/2025 ന് വൈകിട്ട് 05.30 വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത്‌ 13/05/2025 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ