സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.
ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ , ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.