ബാലരാമപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയില്‍ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി.
സംഭവത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്.
ജ്യോത്സ്യന് പണം നല്‍കിയെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ശ്രീതു. ദേവീദാസന് പണം നല്‍കിയത് നേരിട്ടാണെന്ന് ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം കേസിലെ സാമ്പത്തിക ആരോപണങ്ങളില്‍ വിശദമായ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിൻ്റെ ഭാഗമായി ശ്രീതുവിന്റെയും ജ്യോത്സ്യന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
കൊലപാതകത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മാവനായ പ്രതി സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് പോലീസിന് വ്യക്തതയില്ല.